'ദൈവത്തിനെതിരായ പരിഹാസം അനുവദിക്കരുത്'; ഒളിമ്പിക് കമ്മിറ്റിയെ ഇ-മെയിലിലൂടെ പ്രതിഷേധം അറിയിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ വൈദികന്‍

'ദൈവത്തിനെതിരായ പരിഹാസം അനുവദിക്കരുത്'; ഒളിമ്പിക് കമ്മിറ്റിയെ ഇ-മെയിലിലൂടെ പ്രതിഷേധം  അറിയിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ വൈദികന്‍

പാരീസ്: ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങില്‍ തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റ് ഉള്‍പ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് പാരീസ് ഒളിമ്പിക്‌സ് സംഘാടക സമിതി രംഗത്തെത്തിയെങ്കിലും പ്രതിഷേധം അടങ്ങുന്നില്ല. ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ സ്വവര്‍ഗാനുരാഗികളുടെ സ്‌കിറ്റിനെതിരേ ശക്തമായി പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് അമേരിക്കൻ വൈദികൻ.

മസാച്യുസെറ്റ്‌സിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഡിവൈന്‍ മേഴ്സിയില്‍ നടന്ന കുര്‍ബാനയ്ക്കിടെയാണ് ഫാ. ക്രിസ് അലര്‍ എം.ഐ.സി, കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ പരിപാടിക്കെതിരേ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വൈദികന്റെ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂട്യൂബില്‍ മാത്രം എട്ടു ലക്ഷത്തിലേറെ പേര്‍ വൈദികന്റെ വീഡിയോ കണ്ടുകഴിഞ്ഞു.

ദൈവനിന്ദ ദൈവത്തിനെതിരായ പാപമാണെന്നും ഫ്രാന്‍സ് ദൈവത്തെ പരിഹസിക്കുകയാണെന്നും ഫാ. ക്രിസ് അലര്‍ പറഞ്ഞു. സ്‌കിറ്റിലൂടെ മനുഷ്യര്‍ തമ്മിലുള്ള അക്രമത്തിന്റെ യുക്തിരാഹിത്യത്തെക്കുറിച്ച് പറയാനാണ് ശ്രമിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. അതിന് എത്രയോ നല്ല മറ്റു വഴികള്‍ ഉണ്ടായിരുന്നുവെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

'സഭയുടെ മൂത്ത മകള്‍ എന്നാണ് ഫ്രാന്‍സ് അറിയപ്പെടുന്നത്. ഫ്രാന്‍സിന് അവളുടെ സ്വത്വം നഷ്ടപ്പെടുകയാണ്. പാരീസാകട്ടെ വിശുദ്ധരുടെ നഗരമാണ്. ഇത്തരം പരിഹാസങ്ങള്‍ ക്രിസ്തുവിനും ലോകമെമ്പാടുമുള്ള 120 കോടി കത്തോലിക്കര്‍ക്കും നേരെയുള്ള ബോധപൂര്‍വമായ ആക്രമണമാണ്. അവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കത്തോലിക്കാ വിശ്വാസമാണ് പാശ്ചാത്യ നാഗരികതയുടെ അടിത്തറ. പ്രത്യാഘാതം ഭയക്കാതെ നിങ്ങള്‍ക്ക് വിവേചനം കാണിക്കാന്‍ കഴിയുന്നത് കത്തോലിക്കാ മതത്തിനെതിരേ മാത്രമാണ്. സമാനമായ രീതിയില്‍ ഇസ്ലാമിനെ പരിഹസിക്കാന്‍ അവര്‍ ധൈര്യപ്പെടുമോ - ഫാ. ക്രിസ് അലര്‍ ചോദിച്ചു.

'അമേരിക്കന്‍ ബിഷപ്പായ റോബര്‍ട്ട് ബാരണ്‍ വിശേഷിപ്പിച്ചതു പോലെ ക്രിസ്ത്യാനിറ്റിയെ ശത്രുവായി കാണുന്ന ഉത്തരാധുനിക സമൂഹത്തില്‍ ക്രൈസ്തവര്‍ തങ്ങളുടെ ശബ്ദം ഉയര്‍ത്തണം. നമ്മുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു കൊണ്ട് പ്രതികരിക്കുക. ഞങ്ങള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നില്ല, ഞങ്ങള്‍ ഒന്നും അഗ്നിക്കിരയാക്കുന്നില്ല. പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ 12 പേരാണ് ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ക്രിസ്ത്യാനികള്‍ പ്രതികരിക്കുന്നത് അങ്ങനെയല്ല'.

'ദൈവത്തിനെതിരായ പരിഹാസം നാം അംഗീകരിക്കരുത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്രതിഷേധം അറിയിക്കുക. ലോകം മുഴുവനുമുള്ള വിശ്വാസികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ഫോണിലൂടെയും ഇ-മെയിലിലൂടെ ബന്ധപ്പെട്ടും തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്നും ഫാ. ക്രിസ് അലര്‍ ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ഇ-മെയിലിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കാനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

By phone (international): 011 41 21 621 61 11
E-mail: [email protected]
Contact them through their website: www.olympics.com/ioc/contact-us

Write to them at:
Maison Olympique
1007 Lausanne
Switzerland

വൈദികന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ചുവടെ:


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.