പാരിസ്: പതിനാറ് ദിവസം നീണ്ട കായിക മാമാങ്കത്തിന് പാരിസിൽ വർണാഭമായ സമാപനം. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിലാണ് 2024 ഒളിംപിക്സിന് പര്യവസാനമായത്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി.
പാരിസ് ഒളിമ്പിക്സിലും അമേരിക്ക ഒന്നം സ്ഥാനത്തെത്തി. 126 മെഡലുമായാണ് ചൈനയെ പിന്തള്ളിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. ലോക ഭൂപടത്തിൻറെ മാതൃകയിൽ തീർത്ത സ്റ്റേഡിയത്തിൽ പറന്നിറങ്ങിയ ഹോളിവുഡ് താരം ടോം ക്രൂസ് സമാപന ചടങ്ങിന് ആവേശമായി. പാരിസ് മേയർ ആനി ഹിഡൽഗോയിൽ നിന്ന് അടുത്ത ഒളിമ്പിക്സ് നടക്കുന്ന ലോസ് ആഞ്ചലസ് നഗരത്തിലെ മേയർ കരൻ ബസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഫ്രഞ്ച് ബാൻഡ് ഫിനിക്സിസ് സംഗീത പരിപാടിയായിരുന്നു ചടങ്ങിന്റെ മറ്റൊരാകർഷണം.
തുടർച്ചയായ നാലാം തവണയും ഒളിമ്പിക് ചാമ്പ്യൻമാരായിയാണ് അമേരിക്ക പാരിസ് വിടുന്നത്. ഏറ്റവും ആവേശം നിറഞ്ഞ പാരിസ് ഒളിമ്പികിസിൽ അമേരിക്ക വിജയപട്ടം ചൂടിയത് ഫോട്ടോ ഫിനിഷിലാണ്. 40 സ്വർണ മെഡലുകൾ നേടിയെടുത്താണ് അമേരിക്ക ഒളിമ്പിക്സിലെ തങ്ങളുടെ വിജയഗാഥ തുടരുന്നത്. സ്വർണ മെഡലുകൾക്ക് പുറമെ 44 വെളളിയും 42 വെങ്കലവും ഉൾപ്പടെ 126 മെഡലുകളാണ് അമേരിക്ക പാരിസിൽ വാരികൂട്ടിയത്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ചൈനക്കും 40 സ്വർണ മെഡലുകളുണ്ട് എന്നാൽ 27 വെള്ളിയും 24 വെങ്കലവും ഉൾപ്പെടുന്ന ചൈനയുടെ ആകെ മെഡൽ നേട്ടം 91ൽ അവസാനിച്ചതോടെ അമേരിക്ക ചാമ്പ്യൻ പട്ടം നിലനിർത്തി. അവസാന ദിനം നടന്ന നിർണായക മത്സരങ്ങളിലെ സ്വർണ നേട്ടമാണ് അമേരിക്കയ്ക്ക് തുണയായത്.
ചൈനയ്ക്ക് പിന്നിൽ 39 സ്വർണവുമായി ഒളിമ്പിക്സ് അവസാനിക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് വനിത ബാസ്കറ്റ്ബോൾ ടീം അനിവാര്യമായിരുന്ന സ്വർണ മെഡൽ നേടി അമേരിക്കയെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. 20 സ്വർണവും 12 വെളളിയും 13 വെങ്കലവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്തെത്തിയത്.