കൊച്ചി: പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാ കൃത്തുമായ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ്.
ഇരിങ്ങാലകുടക്കാരനായ സംവിധായകൻ മദ്രാസിൽ ബികോം പഠിക്കാൻ വന്നതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് അച്ഛന്റെ സുഹൃത്ത് വഴി പ്രശസ്ത സംവിധായകന്‍ എം. കൃഷ്ണനെ പരിചയപ്പെട്ടു. തിക്കുറശി സുകുമാരന്‍ നായര്‍, എ.ബി. രാജ്, മധു, പി. വേണു, ഹരിഹരന്‍ തുടങ്ങിയവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.
1978ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു ആദ്യ സിനിമ. നിരവധി അഭിനേതാക്കളുടെ സിനിമയിലേക്കുള്ള വരവിനും എം. മോഹൻ കാരണമായിട്ടുണ്ട്. ഇന്നസന്റിനെ സിനിമയിലെത്താന്‍ സഹായിച്ചത് മോഹനാണ്. വിട പറയും മുമ്പേ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനാവുന്നത്.
അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിട പറയും മുമ്പേ തുടങ്ങി അഞ്ച് സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും നർത്തകിയുമായ അനുപമ ജീവിതത്തിലെയും നായികയായി. പുരന്ദര്‍, ഉപേന്ദര്‍ എന്ന രണ്ട് മക്കളുണ്ട്.