ഉത്തർപ്രദേശിൽ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്ത് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തർപ്രദേശിൽ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്ത് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മീററ്റ്: ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്. അഞ്ച് പേരെ ഗുരുതര പരിക്കുകളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്.

ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 15 പേരെയും പുറത്തെടുക്കാനായത്. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്നിശമന സേന, പൊലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. വിവിധ കുടുംബങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ 15 പേരാണ് കുടുങ്ങിയതെന്ന നിഗമനത്തിലെത്തിയത്. ഇനിയും മനുഷ്യജീവന്‍ ഇല്ല എന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം ജെസിബി പോലുള്ള വാഹനങ്ങൾ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ സാധിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.