യു.കെയില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ലൈസന്‍സില്ലാതെ കാറോടിച്ച മലയാളി യുവതി അറസ്റ്റില്‍

യു.കെയില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ലൈസന്‍സില്ലാതെ കാറോടിച്ച മലയാളി യുവതി അറസ്റ്റില്‍

ലണ്ടന്‍: യു.കെയില്‍ വയോധികയായ സൈക്കിള്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. അപകടത്തെതുടര്‍ന്ന് 62 കാരിയാണ് ആശുപത്രിയില്‍ മരിച്ചത്. കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ സഞ്ചാരികള്‍ക്കും റോഡ് മുറിച്ചു കടക്കാനുള്ള പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ വച്ച് കാര്‍ സൈക്കിളില്‍ ഇടിച്ചിട്ട് വേഗത്തില്‍ വാഹനമോടിച്ചു രക്ഷപെടാനാണ് മലയാളി യുവതി ശ്രമം നടത്തിയതെന്നാണ് ആരോപണം. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്ന സീന ചാക്കോ എന്ന 42 കാരിക്കെതിരേ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മാഞ്ചസ്റ്ററിനു സമീപം ചെഷയറിലെ ഹാന്‍ഡ്ഫോര്‍ത്ത് എന്ന ചെറുപട്ടണത്തിലാണ് അപകടമുണ്ടായത്. മലയാളി യുവതിയുടെ വാഹനം സൈക്കിളുമായി കൂട്ടിയിടിച്ചതിനെതുടര്‍ന്ന് സൈക്കിള്‍ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ വന്ന വാഹനങ്ങള്‍ ഇവരുടെ തടഞ്ഞ് കാര്‍ നിര്‍ത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മാഞ്ചസ്റ്ററിലെ പ്രാദേശിക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരായ യുവതിക്കെതിരെ അപകടകരമായ ഡ്രൈവിങ് നടത്തിയതായുള്ള കുറ്റം ചുമത്തി. റോഡ് അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോകല്‍, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിക്കുക എന്നി ഗുരുതര കുറ്റങ്ങളാണ് നേരിടുന്നത്. ഒക്ടോബര്‍ 21 ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാകണം.

ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാത്തതിനാല്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കിയാകും ശിക്ഷ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ വാഹനം പിടിച്ചെടുക്കാനാകും. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്ത സമയത്ത് അപകടം ഉണ്ടാവുകയാണെങ്കില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വാഹനം ഓടിക്കുന്നയാള്‍ ബാധ്യസ്ഥനാകും. ഇത്തരത്തില്‍ നിരവധി പ്രത്യാഘാതങ്ങളാണ് യുവതിയെ കാത്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.