നോക്ക്: നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ് ഗാൽവേ കുർബാന സെൻ്ററിലേയും ബാലിനസ്ളോ കുർബാന സെൻ്ററിലേയും ഹൃസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്.
ഫാ. ഫിലിപ്പ് പെരുനാട്ടിനെ നോക്ക് അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം റെക്ടർ വെരി. റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സ്വീകരിച്ചു. നോക്ക് തീർത്ഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിച്ചുവന്ന ഗാൽവേ റീജിയണൽ കോർഡിനേറ്റർ ഫാ. ആൻ്റണി (ബാബു) പരതേപ്പതിയ്ക്കലും, ഫാ. ജോസ് ഭരണികുളങ്ങരയും (ബെൽഫാസ്റ്റ് റിജിയണൽ കോർഡിനേറ്റർ), നോക്ക്, ഗാൽവേ സീറോ മലബാർ കുർബാന സെൻ്റർ ഭാരവാഹികളും സന്നിധരായിരുന്നു. കാസിൽബാർ കുർബാന സെൻ്ററിൻ്റെ ചുമതലയും ഫാ. ഫിലിപ്പിനായിരിക്കും.
എല്ലാ രണ്ടാം ശനിയാശ്ചകളിലും പതിവ്പോലെ സീറോ മലബാർ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നോക്ക് ദേവാലയത്തിൽ ഉണ്ടായിരിക്കും. സീറോ മലബാർ സഭയുടെ ഗാൽവേ റീജിയണൽ കോർഡിനേറ്റർ ഫാ. ആൻ്റണി (ബാബു) പരതേപ്പതിയ്ക്കൽ ഗാൽവേ കുർബാന സെൻ്ററിൻ്റെ ചുമതല ഏറ്റെടുത്തു. രണ്ടുവർഷമായി നോക്കിൽ സീറോ മലബാർ സഭയുടെ ചാപ്ലിനായും കാസിൽബാർ, സ്ലൈഗോ കുർബാന സെൻ്ററുകളുടെ ചാപ്ലിനായും സേവനം ചെയ്തുവന്ന ഫാ. ആൻ്റണി തലശേരി അതിരൂപതാംഗമാണ്. ബാലിനസ്ളോ, സ്ലൈഗോ കുർബാന സെൻ്ററുകളുടെ ചുമതലയും ഫാ. ആൻ്റണി പരതേപ്പതിക്കലിനായിരിക്കും.