അബുജ: നൈജീരിയയിൽ നിന്ന് വീണ്ടും ക്രൈസ്തവരുടെ വിലാപം ഉയരുന്നു. ഫുലാനി തീവ്രവാദികൾ രണ്ട് ദിവസങ്ങളിലായി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും 30 പേരെ തട്ടിക്കൊണ്ടുപോയതായും പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടുന സംസ്ഥാനത്തിലെ കാച്ചിയ കൗണ്ടിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കുർമിൻ - കരെ ഗ്രാമത്തിൽ ആയിരുന്നു ഫുലാനി തീവ്രവാദികളുടെ ആക്രമണം.
'ഔഡു ബാലയും ജോനാഥൻ മോസസും അവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. ഫുലാനി തീവ്രവാദികൾ അവിടെയെത്തി അവർക്ക് നേരെ വെടിയുതിർത്തു. ഇരുവരും തൽക്ഷണം മരിച്ചു. ജാഫെത്ത് സർമ യാക്കൂബു എന്ന ക്രൈസ്തവനെയും തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ടു'- മാധ്യമങ്ങളോട് പ്രദേശ വാസികൾ പറഞ്ഞു.
ആയുധധാരികളായ ഫുലാനി തീവ്രവാദികൾ കഴിഞ്ഞ മാസങ്ങളിലും ചില ഗ്രാമങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട് . ഈ ആക്രമണങ്ങളിൽ നിരവധി ഗ്രാമീണർ അക്രമികളാൽ കൊല്ലപ്പെട്ടു. അവർ വീടുകൾക്ക് തീയിട്ടു.
അതേ സമയം മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ 2015 മുതൽ മാത്രം കെല്ലപ്പെട്ടത് 30,250 പേരാണ്. ബുഹാരിയുടെ തീവ്ര ഇസ്ലാം നിലപാടുകളാണ് ഇതിന് കാരണണായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏകദേശം 34,000 മിതവാദികളായ മുസ്ലീംകളും ഇതേ കാലയളവിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിനുള്ളിൽ, വൈദികരും സന്യസ്തരും ഉൾപ്പെടെ കുറഞ്ഞത് 707 ക്രൈസ്തവർ ബന്ധികളാക്കപ്പെട്ടിട്ടുമുണ്ട്. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യൻ സ്‌കൂളുകളും നശിപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.