പൊതുമാപ്പിൽ കൂടുതൽ ഇളവുമായി യുഎഇ; ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്ന വ്യവസ്ഥയിൽ മാറ്റം

പൊതുമാപ്പിൽ കൂടുതൽ ഇളവുമായി യുഎഇ; ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്ന വ്യവസ്ഥയിൽ മാറ്റം

ദുബായ്: യുഎഇയിൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി. പൊതുമാപ്പ് കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ നിർദേശം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

ഔട്ട്പാസ് ലഭിച്ചവർക്ക് ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും. സെപ്റ്റംബർ ഒന്നിന് പൊതുമാപ്പ് നിലവില്‍ വന്നപ്പോള്‍ ഔട്ട് പാസ് വാങ്ങി 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് അറിയിച്ചിരുന്നത്. പുതിയ വിസയിലേക്ക് മാറാനും 14 ദിവസത്തെ സമയപരിധി ബാധകമായിരുന്നു. എന്നാല്‍ ഇതിനെല്ലാം ഇനി കൂടുതല്‍ സമയം ലഭിക്കും.

മാത്രമല്ല ഔട്ട് പാസ് വാങ്ങിയ ശേഷം ഒരാള്‍ക്ക് പുതിയ ജോലി ലഭിക്കുകയാണെങ്കില്‍ ഔട്ട് പാസ് റദ്ദാക്കാനും അവസരമുണ്ട്. ഇതിനായി ആമര്‍ സെന്ററുകളേയോ താമസ-കുടിയേറ്റകാര്യ വകുപ്പിന്റെ പൊതുമാപ്പ് സേവന കേന്ദ്രങ്ങളെയോ സമീപിക്കാം. ഔട്ട് പാസ് റദ്ദാക്കിയ ശേഷം പുതിയ വിസയില്‍ ജോലിക്ക് പ്രവേശിക്കാമെന്നും ജി.ഡി.ആര്‍.എഫ്.എ കസ്റ്റമര്‍ ഹാപ്പിനസ്സ് വകുപ്പ് മേധാവി ലഫ്റ്റനന്റ് കേണല്‍ സാലിം ബിന്‍ അലി അറിയിച്ചു.

വിസാ കാലാവധി കഴിഞ്ഞവര്‍ക്കായി രണ്ട് മാസത്തെ പൊതുമാപ്പാണ് യുഎഇ. പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31-നാണ് പൊതുമാപ്പ് അവസാനിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.