അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ ഇ ലേണിംഗിലേക്ക് മാറിയ പഠനം അബുദാബിയില്‍ ഇന്ന് മുതല്‍ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നു. താല്‍പര്യമുളളവർക്ക് സ്കൂളുകളിലെത്തിയുളള പഠനമാകാമെന്ന് അബുദാബി ഡിപാർട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് (അഡെക്) വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു ക്ലാസ് റൂമില്‍ 30 കുട്ടികള്‍ മാത്രമെ പാടുളളൂവെന്നും നിർദ്ദേശമുണ്ട്. എല്ലാ ജീവനക്കാരും 12 വയസിനുമുകളിലുളള കുട്ടികളും കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റുമായാണ് സ്കൂളുകളിൽ എത്തേണ്ടത്. പുറത്തുളള മറ്റ് പഠനേതര പ്രവർത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആകാമെന്നും അഡെക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ക്ലാസുകളിലെ ഇരിപ്പിടങ്ങള്‍ തമ്മില്‍ ഒന്നരമീറ്റർ അകലമുണ്ടായിരിക്കണം. മാസ്ക് ധരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതൊക്കെയാണെങ്കിലും രക്ഷിതാക്കള്‍ക്ക് വേണമെങ്കില്‍ ഇ ലേണിംഗ് തന്നെ തുടരാനും അനുമതിയുണ്ട്.
അതേസമയം ഷാർജയില്‍ ഫെബ്രുവരി 28 വരെ ഇ ലേണിംഗ് പഠനം തുടരും. ഫെബ്രുവരി 10 നാണ് നഴ്സറികള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇ ലേണിംഗ് തുടരണമെന്ന് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി വ്യക്തമാക്കിയത്.