പ്രതിമ (കവിത)

പ്രതിമ (കവിത)

രൂപമില്ലാത്ത കല്ലിനുള്ളിൽ
പ്രതിമയെ കാണുന്നു ശില്പി
അകക്കണ്ണിൽ
രൂപവും ഭാവവും കണ്ട്
പ്രതിമ തീർക്കുന്നു ശില്പി ....


കല്ലിലും മണ്ണിലും മരത്തിലും
പ്രതിമ കാണുവാൻ
കണ്ണുണ്ടായാൽ പോരാ
അകകണ്ണു വേണമെന്ന്
ഒരു നാൾ അമ്മ പറഞ്ഞത്
ഓർമ്മയിൽ തെളിഞ്ഞു.


കടലിൽ ന്യൂനമർദ്ധം
വീശിയടിക്കുന്ന കാറ്റ്
പിന്നെ അറുതിയില്ലാത്ത മഴ
ഇടിമിന്നൽ
കരകവിഞ്ഞ് പുഴ
നിലക്കാതെ കടലിരമ്പം
സങ്കടപ്പെടാതെ
കരയാതെ
കണ്ണു തുറക്കാതെ
പ്രതിമ...
പ്രതിമയിലിരുന്ന്
കാക്ക
വിരുന്നു വിളിച്ചു,
കാഷ്ഠിച്ചു,
വിശപ്പ് സഹിക്കാൻ പറ്റാതെ
പ്രതിമയിൽ ചാരിയിരുന്നവർ
മരണത്തിന് വേണ്ടി
പ്രാർത്ഥിച്ചു.


കേൾവിയില്ലാത്ത പ്രതിമ
അവരുടെ പ്രാർത്ഥന കേട്ടില്ല
ഒരു നാൾ
ഒരാൾ
അപ്പമായി വന്നു
വിശന്നിരുന്നവർ ചിരിച്ചു.
പിന്നെ
അർദ്ധനഗ്നതയോടെ
നടന്നു പോയി....
പ്രതിമയുടെ ചരിത്രം
പറഞ്ഞു പറഞ്ഞ്
ശില്പി ഊരുചുറ്റി
ഒരു നാൾ ശില്പി നിശബ്ദനായി...
കടലിൽ ന്യൂനമർദ്ധം
കാറ്റ്, മഴ, കടലിരമ്പം
പ്രതിമ
മണ്ണിൽ തകർന്ന് വീണു -

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.