ദരിദ്രരുടെ ആഗോള ദിനം നവംബർ 17ന് : 1300 ദരിദ്രർക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിക്കും

ദരിദ്രരുടെ ആഗോള ദിനം നവംബർ 17ന് : 1300 ദരിദ്രർക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിക്കും

വത്തിക്കാൻ സിറ്റി: ലോക ദരിദ്ര ദിനമായ നവംബർ 17 ന് വത്തിക്കാനിൽ നിർധനരായ 1300 പേർക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിക്കും. ‘ദരിദ്രരുടെ പ്രാർഥന ദൈവത്തിലേക്ക് ഉയരുന്നു’ എന്നതാണ് ഈ വർഷത്തെ ദരിദ്രരുടെ ആഗോളദിനത്തിന്റെ പ്രമേയം. ഇറ്റാലിയൻ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ പോൾ ആറാമൻ ഹാളിലാണ് 1300 പാവപ്പെട്ടവരുമൊന്നിച്ച് ഫ്രാൻസിസ് മാർപാപ്പ ഉച്ചഭക്ഷണം കഴിക്കുന്നത്. കോൺഗ്രിഗേഷൻ ഓഫ് മിഷൻ വിൻസെൻഷ്യൻ ഫാദേഴ്‌സ് നൽകുന്ന ഭക്ഷണവും ശുചിത്വ ഉൽപന്നങ്ങളുമുള്ള ഒരു ബാക്ക്‌പാക്കും അവിടെ എത്തുന്നവർക്ക് നൽ‌കും.

ദരിദ്രരുടെ ആഗോളദിനത്തോടനുബന്ധിച്ച് പിന്നാക്കം നിൽക്കുന്ന ആളുകൾക്കുവേണ്ടി 13 വീടുകൾ എന്ന പദ്ധതിയുടെ ഭാഗമായി പിന്നാക്കാവസ്ഥയിലുള്ള ആളുകൾക്ക് പാർപ്പിടം നിർമിക്കുന്ന 13 രാജ്യങ്ങളെ പ്രതീകപ്പെടുത്തുന്ന 13 താക്കോലുകളും മാർപാപ്പ ആശീർവദിക്കും.

2016 ൽ കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപന അവസരത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ദരിദ്രർക്ക് വേണ്ടിയുള്ള ആഗോള ദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ക്രിസ്തുവിന്റെ കാരുണ്യ പ്രവർത്തികൾക്ക് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ സാക്ഷികളാകണമെന്ന ആഗ്രഹമാണ് പാവങ്ങളുടെ ആഗോള ദിന പ്രഖ്യാപനത്തിന് പാപ്പായെ പ്രേരിപ്പിച്ചത്. ഇതിന് ഓരോ വർഷം കഴിയും തോറും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.