കാലിഫോര്‍ണിയ: ഈ വർഷത്തെ ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനി സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക എന്‍ഗോസി യുട്ടിക്ക്. നൈജീരിയയിലെ അബുജയിലുള്ള സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക എന്‍ഗോസി യുട്ടി. സിലിക്കൺ വാലിയിലെ ജെസ്യൂട്ട് സർവകലാശാലയായ സാന്താ ക്ലാര സർവകലാശാലയിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ സിസ്റ്റർ ഫ്രാൻസിസ്ക പുരസ്ക്കാരം ഏറ്റുവാങ്ങി. 1.2 മില്യൺ ഡോളറാണ് സമ്മാന തുക.
തങ്ങളുടേതായ തെറ്റുകൊണ്ടല്ലാതെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി മാറിയവരുടെ കഷ്ടപ്പാടും ആഘാതവും ലഘൂകരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സിസ്റ്ററും സംഘവും നടത്തുന്നത്. താനും തന്റെ ടീമും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് അറ്റ്‌ലാന്റിക് കടന്ന് അമേരിക്ക വരെ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് സിസ്റ്റര്‍ പറഞ്ഞു. ഈ പുരസ്‌കാരം ലഭിക്കുന്നതിലൂടെ വലിയ ഒരു ഉത്തരവാദിത്തം കൂടെയാണ് ഏറ്റെടുക്കുന്നത്. ആര്‍ക്ക് കൂടുതല്‍ നല്‍കപ്പെടുന്നുവോ, അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.
ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായവരുടെ ജീവിതത്തിലും സമൂഹത്തിലും മാറ്റം കൊണ്ടുവരാന്‍ സഹകരിച്ച എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നതെന്നും സിസ്റ്റര്‍ വ്യക്തമാക്കി.എന്റെ സന്തോഷത്തിൻ്റെ ആഴം ഉൾക്കൊള്ളാൻ വാക്കുകൾ ഇല്ലാ. തന്റെ ഹൃദയം കൃതജ്ഞതയാൽ കവിഞ്ഞൊഴുകുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു
നൈജീരിയയിലെ സ്ത്രീകളുടെ സാമൂഹികവും നിയമപരവും രാഷ്ട്രീയവുമായ സമത്വത്തിനായി കാല്‍ നൂറ്റാണ്ട് മുന്‍പ് സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി ആരംഭിച്ച സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇൻ്റർവെൻഷന്‍ ഇന്ന് ആയിരങ്ങള്‍ക്ക് തുണയാണ്.