എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം: മണിപ്പൂരിലേയ്ക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുന്നു

എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം: മണിപ്പൂരിലേയ്ക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുന്നു

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുന്നു. ഇതോടെ സംസ്ഥാനത്ത് കേന്ദ്ര സേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആകും. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത്. 10,800 കേന്ദ്ര സേനാംഗങ്ങള്‍ കൂടി എത്തിച്ചേരുന്നതോടെ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന കമ്പനി പട്ടാളത്തിന്റെ എണ്ണം 288 ആകും. മണിപ്പൂര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ഇംഫാലില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

2023 മെയ് മുതല്‍ ഇതുവരെ മണിപ്പുര്‍ കലാപത്തില്‍ 258 പേര്‍ മരിച്ചതായും അദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കുന്നതിനും ദുര്‍ബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ അയയ്ക്കുന്നത്. എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം ദിവസങ്ങള്‍ക്കുള്ളില്‍ വ്യാപിക്കും. എല്ലാ ജില്ലയിലും പുതിയ കോ-ഓര്‍ഡിനേഷന്‍ സെല്ലുകളും ജോയിന്റ് കണ്‍ട്രോള്‍ റൂമുകളും സ്ഥാപിക്കും. കൂടാതെ നിലവില്‍ പ്രവര്‍ത്തിക്കുന്നവയുടെ അവലോകനം നടത്തിയതായും അദ്ദേഹം പറഞ്ഞു.

2023 മെയില്‍ മെയ്തേയ് സമുദായവും കുക്കി ഗോത്രവര്‍ഗക്കാരും തമ്മിലുള്ള വംശീയ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം പൊലീസ് ആയുധപ്പുരകളില്‍ നിന്ന് കൊള്ളയടിച്ച ഏകദേശം 3,000 ആയുധങ്ങള്‍ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും കുല്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.