വത്തിക്കാന്‍ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന് ഇന്ന് തുടക്കം. മത സമന്വയവും മത സൗഹാര്‍ദ്ദവും മുഖ്യഘടകമായി ഇന്ന് വൈകുന്നേരം വത്തിക്കാന്‍ സമയം ഏഴിന് സ്നേഹവിരുന്ന് നടത്തും. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് വത്തിക്കാനിൽ ലോകമത പാര്‍ലമെന്റ് നടത്തുന്നത്. ഡിസംബർ ഒന്ന് വരെയാണ് സമ്മേളനം.
ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ സമ്മേളനത്തെ ആശീര്‍വദിക്കും. ഈ സമ്മേളനത്തില്‍ വത്തിക്കാനിലെ വിവിധ മതപ്രതിനിധികള്‍ സംബന്ധിക്കും. ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിസ് ചിറമ്മല്‍, രഞ്ജിത് സിങ് (പഞ്ചാബ്), ഡോ. എ.വി. അനൂപ്, കെ. മുരളീധരന്, ഡോ. സി.കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ ഖാന് തുടങ്ങിയവര്‍ പ്രസംഗിക്കും. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ സര്‍വമത സമ്മേളനം എന്ന പുസ്തകത്തിന്റെ ഇറ്റാലിയന്‍ പരിഭാഷയും ഗുരുവും ലോക സമാധാനവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും.
ഡിസംബര്‍ ഒന്നിനുള്ള സമ്മേളനത്തില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, കെ.ജി. ബാബുരാജന്, സ്വാമി വീരേശ്വരാനന്ദ എന്നിവരുള്‍പ്പെട്ടവരാണ് സമ്മേളനത്തിനു നേതൃത്വം നല്‍കുന്നത്.