ദുബായ്: യുഎഇ അടക്കമുളള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് വേണം. 72 മണിക്കൂറിനുളളിലെടുത്ത ആർടി പിസിആർ ടെസ്റ്റ് റിസല്‍റ്റ് വേണമെന്നാണ് വ്യോമയാന ആരോഗ്യമന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. ഫെബ്രുവരി 23 മുതലാണ് ഇത് പ്രാബല്യത്തിലാവുക.
ന്യൂഡൽഹി എയർപോർട്ടിന്റെ എയർസുവിധ വെബ്സൈറ്റില്‍ സ്വയം സാക്ഷ്യപത്രമായി 14 ദിവസത്തെ യാത്രാ വിവരങ്ങളും ഒപ്പം ആർടി പിസിആർ ടെസ്റ്റ് റിസല്‍റ്റും നല്‍കണം. അതേസമയം അടുത്ത ബന്ധുക്കളുടെ മരണത്തെ തുടർന്നാണ് യാത്രയെങ്കില്‍ നിബന്ധനയില്‍ ഇളവുണ്ട്. എങ്കിലും എയർസുവിധയില്‍ ഇളവിനായി രജിസ്ട്രർ ചെയ്യണം. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയില്‍ വകഭേദം സംഭവിച്ച കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിർദ്ദേശങ്ങള്‍ നല്‍കിയത്.