മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: തമിഴ്‌നാടിന് വെള്ളം കിട്ടണം; , കേരളത്തിലെ ജനങ്ങളെ ആശങ്കയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടി.കെ.എസ് ഇളങ്കോവന്‍

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: തമിഴ്‌നാടിന് വെള്ളം കിട്ടണം; , കേരളത്തിലെ ജനങ്ങളെ ആശങ്കയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടി.കെ.എസ് ഇളങ്കോവന്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഡിഎംകെ. ഡാം സുരക്ഷിതം എന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഡാം സുരക്ഷിതമാണെന്നാണ് ഉള്ളത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കണമെന്നതാണ് ഡിഎംകെയുടെ നയമെന്നും ഇളങ്കോവന്‍ പറഞ്ഞു.

ഡാം സുരക്ഷിതമല്ലെങ്കില്‍ ഡാമിന്റെ മേല്‍നോട്ടസമിതി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കണം. എന്നാല്‍ കേരളത്തിലെ ജനങ്ങളെ ആശങ്കയില്‍ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ജലനിരപ്പ് ഉയര്‍ത്തും എന്ന മന്ത്രിയുടെ പ്രസ്താവന ഏത് ഘട്ടത്തിലാണെന്ന് അറിയില്ലെന്ന് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നായിരുന്നു മന്ത്രി ഐ. പെരിയ സ്വാമിയുടെ പരാമര്‍ശം. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ നടപ്പിലാക്കും. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുനല്‍കില്ലെന്നും പെരിയസ്വാമി പറഞ്ഞു. എന്നാല്‍ തമിഴ്‌നാട് മന്ത്രി പെരിയസ്വാമി പറഞ്ഞത് നടക്കാത്ത കാര്യമാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തിരിച്ചടിച്ചു. പാട്ട കരാറിന് പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ച് ഭൂമി പോലും തമിഴ്‌നാടിന് വിട്ടു നല്‍കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേരളം കഴിഞ്ഞയാഴ്ച തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയിരുന്നു മന്ത്രി ഐ. പെരിയസ്വാമിയുടെ പരാമര്‍ശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.