കളമശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം: മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്

കളമശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം: മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്

കൊച്ചി: കളമശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം. പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്നെന്ന് കണ്ടെത്തല്‍. ഗൃഹപ്രവേശനത്തിന് എത്തിയ 13 പേര്‍ക്കാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മുതിര്‍ന്ന രണ്ട് പേരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിഷയത്തില്‍ മന്ത്രി പി. രാജീവ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. രോഗ വ്യാപനം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് കളമശേരിയില്‍ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കളമശേരി നഗരസഭയിലെ 10,12,14 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള മുപ്പതിലധികം പേര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാര്‍ഡില്‍ പെരിങ്ങഴയില്‍ രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,12 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതള പാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകള്‍ കര്‍ശനമാക്കി. കൂടാതെ ജല സ്രോതസുകള്‍ അടിയന്തിരമായി ശുദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.