സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സിനിമക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭ

സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സിനിമക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭ

മുംബൈ : ഇന്ത്യൻ സിനിമക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് വൈകുന്നേരം 6.30ഓടെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ പിയ ബെനഗൽ ആണ് മരണ വിവരം അറിയിച്ചത്.

സമാന്തര സിനിമയുടെ തുടക്കക്കാരനായി പലപ്പോഴും കണക്കാക്കപ്പെടുന്ന ശ്യാം ബെനഗൽ 1970 കൾക്ക് ശേഷമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1976 ൽ പത്മശ്രീ പുരസ്കാരവും 1991 ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2005ൽ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡും നേടിയിട്ടുണ്ട്.

കോപ്പി റൈറ്റർ ആയാണ് കരിയർ ആരംഭിച്ചത്. 1962 ൽ ഗുജറാത്തി ഭാഷയിൽ ഡോക്യുമെന്‍ററി ചിത്രം ഘേർ ബേത്ത ഗംഗ (ഗംഗയുടെ വാതിൽക്കൽ) പുറത്തിറക്കി. 70കളിലും 80കളിലും പുറത്തിറങ്ങിയ അങ്കുർ, മാണ്ഡി, മന്ഥൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായി. പതിനെട്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.