ലുസാക്ക: ഭീമമായ കടക്കെണിയിൽ ബുദ്ധിമുട്ടിയിരുന്ന ആഫ്രിക്കന്‍ രാജ്യമായ സാംബിയക്ക് കത്തോലിക്കാ സഭ നൽകിയ സഹായങ്ങൾക്ക് നന്ദി പറഞ്ഞ് രാഷ്ട്രപതി ഹകൈൻഡെ ഹിചിലേമ. ലുസാക്കയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ജാൻലൂക്ക പെരിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റിന്റെ പ്രസ്താവന.
രാജ്യത്തിന്റെ കടം പുനക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാ സഭയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പ്രസിഡന്റ് പറഞ്ഞു.
കടം കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സാംബിയയുടെ ലക്ഷ്യങ്ങൾക്ക് കത്തോലിക്കാ സഭ വളരെയധികം പിന്തുണ നൽകിയിരുന്നു.
ജി-20 കടാശ്വാസ ചട്ടക്കൂടിൽ സാംബിയയുടെ സ്ഥാനത്തെ പിന്തുണയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
സാംബിയയിലെ വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കാര്യമായ സംഭാവന നൽകിയിട്ടുള്ള കത്തോലിക്കാ സഭയുമായി അടുത്ത് പ്രവർത്തിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും പ്രസിഡന്റ് എടുത്ത് പറഞ്ഞു. 58-ാമത് ലോക സമാധാന ദിനത്തോടനുബന്ധിച്ചുള്ള സന്ദേശം സഭയും സാംബിയ സർക്കാരും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആർച്ച് ബിഷപ്പ് എടുത്ത് പറഞ്ഞു.