ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതല്‍; ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി വച്ചു

ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതല്‍; ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി വച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ സ്പേഡെക്‌സ് ഡോക്കിങ് വീണ്ടും മാറ്റി വച്ചു. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.  ഇന്ന് രാവിലെ ഒമ്പതിനും പത്തിനുമിടയില്‍ രണ്ട് ഉപഗ്രഹങ്ങളും അവയുടെ വേഗത കുറച്ച് ഡോക്കിങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആര്‍ഒ അറിയിച്ചിരുന്നത്.

എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് ഡോക്കിങ് മാറ്റി വെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.

ഇരുപത് കിലോ മീറ്ററില്‍ നിന്ന് 500 മീറ്ററായി മാറിയ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 250 മീറ്ററായി ചുരുക്കാന്‍ സാധിക്കാതെ വരികയും ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായി ഉപഗ്രഹത്തിന് വ്യതിയാനം ഉണ്ടായതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിലവില്‍ ഉപഗ്രഹങ്ങള്‍ 500 മീറ്റര്‍ അകലത്തിലാണുള്ളത്.

ചേസര്‍ കൃത്യമായി അടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇനിയും ദൗത്യം ദിവസങ്ങള്‍ നീണ്ടു പോയേക്കാമെന്നും ഉപഗ്രഹങ്ങള്‍ രണ്ടും സുരക്ഷിതമാണെന്നും ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നുമാണ് ഐഎസ്ആര്‍ഒ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

രണ്ട് മാസത്തിലധികം ദിവസം നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും മാറ്റിവെക്കേണ്ടി വന്നതിനാല്‍ ഇനിയുള്ള പരീക്ഷണങ്ങള്‍ ഏറെ നിര്‍ണായകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.