വാഷിങ്ടൺ ഡിസി: അമേരിക്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2024 ൽ മാത്രം 415 ഓളം ദേവാലയങ്ങളിലാണ് ആക്രമണം നടന്നത്. ഫാമിലി റിസർച്ച് കൗൺസിൽ (FRC) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ നടുക്കുന്ന വെളിപ്പെടുത്തലുള്ളത്.
284 നശീകരണ പ്രവർത്തനങ്ങൾ, 55 തീവയ്പ്പ് കേസുകൾ, 28 ആയുധം ഉപയോഗിച്ചുള്ള ഭീഷണികൾ, 14 ബോംബ് ഭീഷണികൾ, മറ്റ് 47 ശത്രുതാപരമായ പ്രവർത്തനങ്ങൾ എന്നിവ നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജൂണിലും(49) ഫെബ്രുവരിയിലുമാണ്( 45) ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. ശരാശരി പ്രതിമാസം 35 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സംഖ്യ ഗണ്യമായി കൂടുതലാണെങ്കിലും 2023 ലെ ഫാമിലി റിസർച്ച് കൗൺസിലിന്റെ റിപ്പോർട്ടിൽ നിന്നും നേരിയ കുറവാണ് കാണുന്നത്. 2022 ൽ 198, 2021 ൽ 98, 2020 ൽ 55, 2019 ൽ 83, 2018 ൽ 50 എന്നിങ്ങനെയാണ് കണക്കുകൾ.
മിക്ക സംഭവങ്ങളിലും കുറ്റവാളികൾ ആരെന്നോ ആക്രമണത്തിന്റെ ലക്ഷ്യമോ വ്യക്തമല്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചില പ്രവൃത്തികൾ ക്രിസ്തു വിശ്വാസത്തോടുള്ള വിദ്വേഷം മൂലവും ചിലത് സാമ്പത്തിക നേട്ടം മൂലവും മറ്റുള്ളവ ‘വിനാശകരമായ വിനോദത്തിൽ ഏർപ്പെടുന്ന’ കൗമാരക്കാർ ചെയ്തതായും റിപ്പോർട്ട് പറയുന്നു.
ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള സെന്റ് പാട്രിക്സ് കത്തോലിക്കാ ദേവാലയത്തിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരുടെ ആക്രമണം നടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.