വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ജീവനക്കാരില്‍ മൂന്നും അതിലധികവും മക്കളുള്ള ദമ്പതികള്‍ക്ക് പ്രതിമാസം 300 യൂറോ (26,766 രൂപ) ബോണസ് നല്‍കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യത മുന്നിൽ കണ്ടാണ് മാർപാപ്പയുടെ തീരുമാനം.
യൂറോപ്പിലെ ജനന നിരക്ക് താഴുന്നതില്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. കുഞ്ഞ് ജനിക്കുന്ന പിതാക്കന്മാർക്കുള്ള രക്ഷാകർതൃ അവധി അഞ്ച് ദിവസത്തേക്ക് നീട്ടാനും ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു. ജനുവരി ഒന്ന് മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഈ ‘ബേബി ബോണസ്’ സംരംഭം കൂടുതൽ മക്കൾ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒന്നാണ്.
കഴിഞ്ഞ വർഷം അവസാനം മൂന്ന് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള ജീവനക്കാരുടെ കുട്ടികൾക്കായി ഒരു ഓൺ - സൈറ്റ് ഡേകെയർ സെന്റർ തുറന്നിരുന്നു. 2020 മുതൽ വത്തിക്കാൻ ജീവനക്കാരുടെ കുട്ടികൾക്കായി വേനൽക്കാല ക്യാമ്പും നടത്തുന്നുണ്ട്. അഞ്ച് മുതൽ 13 വയസ് വരെയുള്ള കുട്ടികൾക്ക് ഡേ ക്യാമ്പിൽ പങ്കെടുക്കാം.
വത്തിക്കാൻ സിറ്റി സ്‌റ്റേറ്റിന്റെ ഗവർണറേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ബേബി ബോണസ് ആനുകൂല്യം ലഭിക്കുക. വത്തിക്കാനില്‍ 4800 ജീവനക്കാരാണുള്ളത്. ഇതില്‍ പകുതി സന്യസ്തരും പകുതി അല്‍മായരുമാണ്.