യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

വാഷിങ്ടൺ ഡിസി: യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് റിപ്പോർട്ട്. ക്രൈസ്തവർക്കെതിരായ അസഹിഷ്ണുതയും വിവേചനവും നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററി 2023ല്‍ 35 യൂറോപ്യന്‍ രാജ്യങ്ങളിലായി 2,444 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി.

ഭീഷണിയും പീഡനവും മുതല്‍ ശാരീരികമായ അക്രമം വരെയുള്ള 232 വ്യക്തിപരമായ ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പകുതിയോളം ആക്രമണങ്ങള്‍ നടന്നത് ഫ്രാന്‍സിലാണ്.

2023-ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും സമാന പ്രവണതയാണ് കാണുന്നത്. ‘മറ്റുള്ള മതവിശ്വാസങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ചില പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍ക്കായി വാദിക്കുന്ന വ്യക്തികളോ ഗ്രൂപ്പുകളോ നേതൃത്വം നല്‍കുന്ന അക്രമ സംഭവങ്ങളില്‍ ഗണ്യമായ വര്‍ധനവ്’ ഉള്ളതായായി എസിഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആക്രമണങ്ങള്‍ പ്രധാനമായും മതസമൂഹങ്ങളിലെ അംഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെയും ഫെമിനിസ്റ്റ് അനുകൂല ഗ്രൂപ്പുകളിലെയും അംഗങ്ങളും ജെന്‍ഡര്‍ ഐഡിയോളജി പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമാണ് ആക്രമണങ്ങൾ‌ക്ക് നേതൃത്വം നല്‍കുന്നത്. അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ഹെയ്തി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ മതവിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങള്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍, അവഹേളനം, മതവികാരങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംഭവങ്ങളും ഉണ്ടായതായി എസിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്ത്യാനികൾക്കെതിരായ കുറ്റകൃത്യത്തിന്റെ സമീപകാല ഉദാഹരണമാണ് 2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ അവതരിപ്പിച്ച അന്ത്യ അത്താഴത്തെ അവഹേളിച്ചുകൊണ്ടുള്ള സ്കിറ്റെന്നും റിപ്പോർട്ടിൽ പരമാർശിക്കുന്നു.

“കത്തോലിക്കരും ക്രിസ്ത്യാനികളും പൊതുവെ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോൾ ഒന്നും സംഭവിക്കുന്നില്ല, പക്ഷേ അത് മറ്റൊരു വിഭാഗത്തിന് സംഭവിച്ചാൽ അനന്തരഫലങ്ങൾ ഉടനടി ഉണ്ടാകും.”- ക്രിസ്ത്യൻ ലോയേഴ്‌സ് ഫൗണ്ടേഷന്റെ പ്രസിഡന്റായ പൊളോണിയ കാസ്റ്റെല്ലാനോസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.