റിയാദ്: സൗദിയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാരും ഡ്രൈവറും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഇന്ന് പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരെ കൊണ്ടുപോവുകയായിരുന്നു.
മലയാളി നഴ്സുമാരായ വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33), കൊൽക്കത്ത സ്വദേശിയായ ബസിന്റെ ഡ്രൈവറുമാണ് മരിച്ചത്. ആകെ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുലർച്ചെ 4.30 ഓടെയാണ് അപകടം സംഭവിക്കുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് അറിയാൻ സാധിച്ചത്.
ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികൾ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, കുമുദ അറുമുഖൻ, രജിത എന്നിവർ തായിഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ഫെബ്രുവരി മൂന്നിന് യുഎൻഎ ന്യൂ കാലിക്കറ്റ് ട്രാവെൽസ് വിമാനത്തിൽ സൗദിയിൽ എത്തി റിയാദിൽ ക്വാറന്റൈൻ കഴിഞ്ഞു, ജിദ്ദയിലേക്കുള്ള യാത്രാമധ്യേ തായ്‌ഫിൽ വെച്ചാണ് അപകടം സംഭവിച്ചത്.