ദുബായ്: യുഎഇയില്‍ റമദാന്‍ ഒന്ന്, ഏപ്രില്‍ 13 ന് ആരംഭിക്കുമെന്ന് പ്രവചനം. ഇത്തവണ 14 മണിക്കൂറോളമായിരിക്കും റമദാന്‍ വ്രതം. പുലര്‍ച്ചെ 4.44 ന് ആരംഭിക്കുന്ന വ്രതം 6.14ന് മഗ്‌രിബ് പ്രാര്‍ഥനയോടെ ആണ് അവസാനിപ്പിക്കേണ്ടത്.
വിവിധ എമിറേറ്റുകളില്‍ വ്രത സമയത്തിന് വ്യത്യാസമുണ്ടാകുമെന്ന് അറബ് ഫെഡറേഷന്‍ ഫോര്‍ ബഹിരാകാശ- ജ്യോതിശാസ്ത്ര അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഏപ്രില്‍ 13 ചൊവ്വാഴ്ച ഹിജ്റാ വർഷം 1442 ലെ റമദാന്‍ മാസം ആരംഭിക്കും. മെയ് 13 നായിരിക്കും ഈദ് അല്‍ ഫിത്തറെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തവണ റമദാനില്‍ പരമാവധി താപനില രാജ്യത്ത് പ്രതീക്ഷിക്കുന്നത് 38 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ഹിജ്റ വർഷം 1445 മുതല്‍ 1452 വരെ കൂടുതല്‍ തണുപ്പുളള ഡിസംബർ മുതല്‍ മാർച്ച് വരെയായിരിക്കും റമദാന്‍ കാലമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല. ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവീറ്റീസ് വിഭാഗത്തിന്റെ തീരുമാനമനുസരിച്ച് പളളികള്‍ക്ക് പുറത്തുളള ടെന്റുകള്‍ക്കുള്‍പ്പടെ അനുമതി നല്‍കിയിട്ടില്ല. പൊതു സ്ഥലങ്ങളിലും ഇത്തവണ റമദാന്‍ ടെന്റുകളുണ്ടാവില്ല.