സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; വ്യാപകനാശ നഷ്ടം

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; വ്യാപകനാശ നഷ്ടം

കൊച്ചി: കേരളത്തിൽ കാലവർഷം ശക്തമായി. മലബാറിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

റെഡ് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്.

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. നാല് കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു. തോടിന്റെ തീരത്തുള്ള മസ്ജിദുൽ ഫാറൂഖ് പള്ളിയും, ക്വാട്ടേഴ്സും അപകട ഭീഷണിയിലാണ്. കനത്ത മഴയിലും കാറ്റിലും കൊയിലാണ്ടി നടേരികടവ് പള്ളിക്ക് സമീപം മരം വീണ് വൈദ്യുതി പോസ്റ്റുകൾ പൊട്ടി. മാത്തോട്ടത്ത് കനത്ത മഴയിൽ മരം വീണ്‌ വീടിന്റെ അടുക്കള തകർന്നു. സതിദേവിയുടെ വീടിന്റെ അടുക്കളയാണ്‌ തർന്നത്. നല്ലളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്.

മാവൂരിൽ മതിൽ ഇടിഞ്ഞ് കാറിന്റെ മുകളിലേക്ക് വീണു. കാർ പൂർണമായും തകർന്നു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപത്തുള്ള ഓഡിറ്റോറിയത്തിലെ മതിലാണ് തകർന്നത്. പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള കൂറ്റൻ മതിൽ ഇടിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. മാവൂർ കണ്ണിപറമ്പ് മേത്തൽ രജീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർന്നത്. മതിൽ വീഴുന്ന സമയത്ത് കൂറ്റൻ പാറകളും കാറിലേക്ക് വീണു.

മലപ്പുറം വാലില്ലാപുഴയിൽ വീടിനു മുകളിൽ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു. കുഞ്ഞിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാലില്ലാപുഴ ഒളിപാറമ്മൽ അജിയുടെയും അലീനയുടെയും മകൾ അൻഹക്കാണ് പരിക്ക്. ഇന്ന് പുലർച്ചെയാണ് അപകടം.

വയനാട് ബത്തേരിയിൽ നെന്മേനി പല്ലടംകുന്ന് നഗറിൽ വീടിനു മുകളിലേക്കു മരം വീണു. കുടുംബത്തെ സുരക്ഷിത ഭാഗത്തേക്ക്‌ മാറ്റി. മാനന്തവാടിയിൽ നിർമാണം നടക്കുന്ന കൊയിലേരി - പയ്യമ്പള്ളി റോഡിൽ കനത്ത മഴയെ തുടർന്ന് ചളിയും വെള്ളക്കട്ടും രൂപപ്പെട്ടു. പ്രദേശത്തെ വീടുകളിലേക്ക് ചളിയും വെള്ളവും കയറി.

കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട് മലപ്പുറം കാസർകോട് ജില്ലകളിലേക്ക് എൻഡിആർഎഫ് സംഘം ഇന്ന് എത്തും. നേരത്തെ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.

മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ട്രക്കിങ് എന്നിവ നിരോധിച്ചു. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.