കീവ് : ഉക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു.
നേരത്തെ ഉക്രെയ്ന്‍ റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം നടന്നത്. റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അടിയന്തര രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു.
ഉക്രെയ്‌നിലെ സാധാരണക്കാരെ ആക്രമിച്ച് കൊണ്ടാണ് റഷ്യ അവരുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതിന് പ്രതികാരം ചെയ്തത് എന്നാണ് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞത്. റഷ്യയുടെ ആക്രമണത്തില്‍ ബഹുനില കെട്ടിടങ്ങള്‍ക്കും ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകളുണ്ടായെന്നും ആന്‍ഡ്രി എക്‌സില്‍ കുറിച്ചു.