ഇനി സൗജന്യമില്ല! തൊഴില്‍ വിസയില്‍ വമ്പന്‍ മാറ്റവുമായി കുവൈറ്റ്; വിസ ട്രാന്‍സ്ഫറുകളിലെ ഫീസ് ഇളവുകള്‍ റദ്ദാക്കി

ഇനി സൗജന്യമില്ല! തൊഴില്‍ വിസയില്‍ വമ്പന്‍ മാറ്റവുമായി കുവൈറ്റ്; വിസ ട്രാന്‍സ്ഫറുകളിലെ ഫീസ് ഇളവുകള്‍ റദ്ദാക്കി

കുവൈറ്റ് സിറ്റി: തൊഴില്‍ വിസ ട്രാന്‍സ്ഫറുകളിലെ ഫീസ് ഇളവുകള്‍ റദ്ദാക്കി കുവൈറ്റ്. തൊഴില്‍ വിപണി മേല്‍നോട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി നല്‍കുന്ന തൊഴില്‍ വിസ ട്രാന്‍സ്ഫറുകളുടെ ഓരോ പെര്‍മിറ്റിനും പുതിയതും സ്റ്റാന്‍ഡേര്‍ഡ് ചെയ്തതുമായ 150 കുവൈറ്റ് ദിനാര്‍ ചാര്‍ജും കുവൈറ്റ് ഭരണകൂടം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് വ്യാഴാഴ്ച പ്രഖ്യാപിച്ച മന്ത്രിതല പ്രമേയം പ്രകാരം ചില മേഖലകള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. മാന്‍പവര്‍ ആവശ്യകതകളെ അടിസ്ഥാനമാക്കി അധിക പെര്‍മിറ്റ് ഫീസ് ഒഴിവാക്കാന്‍ അനുവദിച്ചിരുന്ന കഴിഞ്ഞ വര്‍ഷത്തെ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍-2 സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ആരോഗ്യ മന്ത്രാലയം ലൈസന്‍സ് ചെയ്ത ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, നിക്ഷേപ പ്രമോഷന്‍ അതോറിറ്റിയുടെ അംഗീകാരമുള്ള വിദേശ നിക്ഷേപകര്‍, സ്പോര്‍ട്സ് ക്ലബുകളും ഫെഡറേഷനുകളും, പൊതു ആനുകൂല്യ അസോസിയേഷനുകള്‍, തൊഴിലാളി യൂണിയനുകള്‍, ചാരിറ്റികള്‍, എന്‍ഡോവ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്കും സംഘടനകള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.

ലൈസന്‍സുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക സൗകര്യങ്ങള്‍, വാണിജ്യ, നിക്ഷേപ സ്വത്തുക്കള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. മുന്‍ ഇളവ് റദ്ദാക്കിയതോടെ ഈ വിഭാഗങ്ങളിലെ എല്ലാ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും ഇപ്പോള്‍ 150 കുവൈറ്റ് ദിനാര്‍ അധിക ഫീസ് ഈടാക്കും. ഇത് അനുവദിച്ച ഓരോ പെര്‍മിറ്റിനും വ്യക്തിഗതമായി കണക്കാക്കും.

ഈ നീക്കം നിര്‍ദ്ദിഷ്ട മേഖലകള്‍ക്കുള്ള മുന്‍ഗണന ഇല്ലാതാക്കുന്നു. വിദേശ തൊഴിലാളികള്‍ക്കുള്ള ഫീസും മറ്റ് നടപടിക്രിയകളും സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാത്രമല്ല 2024 ലെ തീരുമാനത്തെ കുറിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഒരു വര്‍ഷത്തെ ആഘാത പഠനം നടത്തണമെന്ന ആവശ്യകതയും പ്രമേയം ഇല്ലാതാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.