സുരക്ഷാ പരിശോധന: വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ

സുരക്ഷാ പരിശോധന: വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ 15 ശതമാനം കുറച്ച്  എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ 15 ശതമാനം കുറവ് വരുത്തി എയര്‍ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളില്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയര്‍ ഇന്ത്യ സമൂഹ മാധ്യമങ്ങളിലെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന തടസങ്ങള്‍ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് വിമാനക്കമ്പനി ഇക്കാര്യം വിശദമാക്കിയത്.

വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.

ഡിജിസിഎ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളില്‍ 26 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായെന്നും ഇവ സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറെന്നും എയര്‍ ഇന്ത്യ വിദമാക്കി.

ശേഷിച്ച വിമാനങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടക്കും. എയര്‍ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷവും സുരക്ഷാ പരിശോധനകളും നിമിത്തം കഴിഞ്ഞ ആറ് ദിവസങ്ങളിലായി 83 അന്താരാഷ്ട്ര സര്‍വ്വീസുകളണ് റദ്ദാക്കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.