ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം പുറത്തു വിടാതെ അധികൃതര്‍

 ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം പുറത്തു വിടാതെ അധികൃതര്‍

ആല്‍ബെര്‍ട്ട: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ ടാന്യ ത്യാഗിയാണ് മരിച്ചത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് വിവരം പുറത്ത് വിട്ടത്. മരണ കാരണം വ്യക്തമല്ല. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു ടാന്യ ത്യാഗി.

മരണ കാരണം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ടാന്യ മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്ത് ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് നാട്ടിലുള്ള കുടുംബാംഗങ്ങള്‍.

ഏപ്രില്‍ 19 ന് ഇന്ത്യന്‍ വിദ്യാര്‍ഥിനി ഹര്‍സിമ്രത് രണ്‍ധാവ കൊല്ലപ്പെട്ടിരുന്നു. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ ഒരു ബുള്ളറ്റ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഏപ്രില്‍ 11ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെയാണ് കാണാതായത്.

ഫിന്റോ ആന്റണി കാനഡയില്‍ 12 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇദേഹത്തെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.