ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ തീരുമാനം: എണ്ണ വില കുത്തനെ ഉയരും; യു.എസിനും യൂറോപ്പിനും എഷ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ തീരുമാനം: എണ്ണ വില കുത്തനെ ഉയരും; യു.എസിനും യൂറോപ്പിനും എഷ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി

ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 5.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയില്‍ രണ്ട് ദശലക്ഷം ബാരല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.

ടെഹ്‌റാന്‍: മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടാനൊരുങ്ങി ഇറാന്‍. ഇതിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി സ്റ്റേറ്റ് മീഡിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ആഗോള എണ്ണ, വാതക വിതരണത്തിന്റെ ഇരുപത് ശതമാനത്തിലധികം ഹോര്‍മുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായും ഇന്ത്യന്‍ മഹാ സമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്.

ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് മൂന്ന് കിലോമീറ്റര്‍ വീതിയുള്ള ചാനല്‍ ഇറാനെ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് വേര്‍തിരിക്കുന്നു. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്.

അടച്ചു പൂട്ടിയാല്‍ അമേരിക്കയും യൂറോപ്പും മാത്രമല്ല ഏഷ്യന്‍ രാജ്യങ്ങളും പ്രതിസന്ധിയിലാകും. എണ്ണ കയറ്റുമതി ചെയ്യുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോര്‍മുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയില്‍ രണ്ട് ദശലക്ഷം ബാരല്‍ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.