ജനീവ: ആഭ്യന്തര കലാപത്തിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാൻ. സുഡാനിൽ വംശഹത്യയ്ക്ക് സാധ്യതയെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ മുന്നറിയിപ്പ്.
2023 ഏപ്രിൽ 15 ന് ആരംഭിച്ച യുദ്ധം മൂന്ന് വർഷം പിന്നിട്ടു. ഇതിനോടകം യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളതെന്ന് യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ റിപ്പോർട്ട്. ഇതിനോടകം യുദ്ധം മൂലം 1.2 കോടിയാളുകൾ പലായനം ചെയ്‌തിട്ടുണ്ട്. ഖാർത്തൂമിൽ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്. കൂടാതെ 3.2 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി എന്നാണ് ഐക്യരാഷ്ട്ര സഭ സുഡാന്റെ ഇപ്പോഴത്തെ അവസ്ഥയെ വിശേഷിപ്പിച്ചത്. സുഡാൻ സൈന്യവും ആർഎസ്‌എഫും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടുള്ളതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഉപദേഷ്ടാവ് വിർജീനിയ ഗാംബ പറഞ്ഞു.
ചില വംശീയ വിഭാഗങ്ങൾക്കെതിരെ പ്രത്യേകിച്ച് ഡാർഫർ, കോർഡോഫാൻ മേഖലകളിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ആശങ്ക ഉണ്ടാക്കുന്നതായി ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു. ആർഎസ്‌എഫും സഖ്യകക്ഷികളായ സായുധ അറബ് മിലിഷ്യകളും സാഗാവ, മസാലിറ്റ്, ഫർ ഗ്രൂപ്പുകൾക്കെതിരെ വംശീയ ആക്രമണങ്ങൾ നടത്തുന്നുണ്ട്. സുഡാനിൽ വംശഹത്യ, യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ വളരെ കൂടുതലാണെന്നും വിർജീനിയ ഗാംബ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച സുഡാനിലെ ഒരു ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ നാൽപതിലധികം പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന. വെസ്റ്റ് കോർഡോഫാനിലെ അൽ മുജ്‌ലാദ് ആശുപത്രിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.