ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് കാനഡ ഏര്‍പ്പെടുത്തിയ ടെക് നികുതി പിന്‍വലിച്ചു. ഇതോടെ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.
കാനഡയിലെ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് മൂന്ന് ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഏര്‍പ്പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ശക്തമായാണ് ട്രംപ് എതിര്‍ത്തത്. കാനഡ ഇത് പിന്‍വലിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വ്യാപാര തര്‍ക്കത്തിനാണ് താല്‍ക്കാലിക വിരാമമായത്.
ജൂലൈ 21-നകം ഒരു വ്യാപാര കരാറില്‍ എത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഈ തീരുമാനം കാനഡയുടെ വ്യാപാര ബന്ധത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഞായറാഴ്ച കാര്‍ണിയും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയാകുകയുമായിരുന്നു.
ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. ഓൺലൈൻ പരസ്യ കമ്പനികൾ, സോഷ്യൽ മീഡിയ കമ്പനികൾ തുടങ്ങിയ എല്ലാവരെയും ഈ തീരുമാനം ബാധിക്കുമായിരുന്നു. ജൂൺ 30 മുതൽക്കായിരുന്നു കമ്പനികൾ ഈ നികുതി നൽകിത്തുടങ്ങേണ്ടത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.