ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറാന്‍ തയാറെന്ന് ബിലാവല്‍ ഭൂട്ടോ

ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറാന്‍ തയാറെന്ന് ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്: ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വൊയ്ബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശ കാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ.

പരസ്പര വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി ഇരു ഭീകരരെയും ഇന്ത്യക്ക് കൈമാറുന്നതില്‍ പാകിസ്ഥാന് എതിര്‍പ്പില്ലെന്നാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയത്.

അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ സഹകരിക്കാന്‍ സന്നദ്ധമായാല്‍ 'ആശങ്കയുള്ള വ്യക്തികളെ' കൈമാറാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്.

ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഇക്കാര്യം പറഞ്ഞത്.

നിരോധീത ഭീകര സംഘടനകളാണ് ലഷ്‌കര്‍ ഇ ത്വൊയ്ബയും ജെയ്ഷെ മുഹമ്മദും. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇന്ത്യ ആവശ്യപ്പെടുന്ന ഹാഫിസ് സയീദ്.

ഭീകരവാദത്തിനായി ഫണ്ട് ചെലവഴിച്ചു എന്ന കുറ്റത്തിന് ഹാഫിസ് സയീദ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്' ആയ മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറെന്ന ബിലാവലിന്റെ പ്രസ്താവനയെ എതിര്‍ത്ത് ഹാഫിസിന്റെ മകന്‍ തല്‍ഹ സയീദ് രംഗത്തു വന്നു. ബിലാവല്‍ അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു.

ലോകത്തിന് മുന്നില്‍ അപമാനം വരുത്തി വെച്ച പ്രസ്താവനയാണിത്. ഹാഫിസിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ താനും കുടുംബവും ശക്തമായി ചെറുക്കുമെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട തല്‍ഹ സയീദ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.