ഒമാന്‍ വര്‍ക്ക് പെര്‍മിറ്റ്: പിഴയില്ലാതെ ജൂലൈ 31 വരെ പുതുക്കാം

 ഒമാന്‍ വര്‍ക്ക് പെര്‍മിറ്റ്: പിഴയില്ലാതെ ജൂലൈ 31 വരെ പുതുക്കാം

മസ്‌കറ്റ്: ഒമാനില്‍ കാലാവധി അവസാനിച്ച വര്‍ക്ക് പെര്‍മിറ്റ് വിസ പിഴയില്ലാതെ പുതുക്കാനുള്ള സമയപരിധി ജൂലൈ 31 ന് അവസാനിക്കും. പ്രവാസികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും, ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളും ഒഴിവാക്കി നല്‍കും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പിഴ ഉണ്ടെങ്കില്‍ അവ നല്‍കാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് തുടരാനും വീണ്ടും ജോലി ചെയ്യാനുമുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ സാധിക്കും. തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കാന്‍ തൊഴില്‍ ഉടമക്ക് താല്‍പര്യമില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും അവസരമുണ്ട്. നിലവിലുള്ള എല്ലാ പിഴകളും, ഫീസുകളും ഒഴിവാക്കി നല്‍കും. 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. എന്നാല്‍ കൃത്യമായ കാരണം ബോധിപ്പിച്ചാല്‍ കാര്‍ഡുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം. 2017 ലും അതിന് മുന്‍പും റജിസ്റ്റര്‍ ചെയ്ത കുടിശികകളില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.

ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ, അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്തിട്ടുണ്ടെകില്‍ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.