കയ്‌റോ: ഇസ്രയേല്‍ - ഹമാസ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി. ഖത്തറില്‍ നടന്നിരുന്ന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിനിധികളെ തിരിച്ചു വിളിച്ചു.
‘ഹമാസിന് വെടിനിര്‍ത്തലിന് താല്‍പര്യമില്ല. അവര്‍ക്ക് മരിക്കാനാണ് താല്‍പര്യമെന്ന് തോന്നുന്നു. അത് വളരെ മോശമാണ്’- ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇസ്രയേലില്‍ നിന്ന് ഹമാസ് പിടിച്ചുകൊണ്ടു പോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റു മാര്‍ഗങ്ങള്‍ പരിഗണിക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പറഞ്ഞു.
ഇതിനിടെ ഗാസയിൽ അഞ്ച് കുഞ്ഞുങ്ങൾ കൂടി കൊടും പട്ടിണിക്കിരയായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 80 പാലസ്തീൻകാർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.