റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. പത്ത് വർഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവർത്തന കുറ്റവും എഫ്ഐആറിലുണ്ട്.
സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. ശനിയാഴ്ച രാവിലെ 8.30ന് നടന്നതെന്ന് പറയപ്പെടുന്ന
സംഭവത്തിൽ കേസെടുത്തത് വൈകിട്ട് 5.11നാണ്. ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകില്ല. ഇതിനിടെ കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ഇന്നും ചോദ്യം ചെയ്യും.
കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണായകമാണ്.
ഇതിനിടെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മൊഴി മാറ്റിയതായി വിവരമുണ്ട്. മറ്റൊരു കുട്ടി കൂടി മൊഴിമാറ്റിയാൽ കന്യാസ്ത്രീകളുടെ മോചനം വൈകിയേക്കുമെന്ന ആശങ്കയുമുണ്ട്.