ന്യൂഡൽഹി: ദുബായിൽ നടന്ന എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എം.കെ-1 എ യുദ്ധ വിമാനം തകർന്നു വീണ സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകട കാരണം കണ്ടെത്താനായി എയർ മാർഷലിന്റെ നേതൃത്വത്തിൽ കോർട്ട് ഓഫ് എൻക്വയറി രൂപീകരിച്ചു.
അപകടത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കുന്നതിനായി വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ബ്ലാക്ക് ബോക്സിനായുള്ള തിരച്ചിലിന് വ്യോമസേന ദുബായ് ഏവിയേഷൻ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.
ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള വീഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമൻഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മൻഷ് ശ്യാലിന്റെ പിതാവ് അറിയുന്നത്.
വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധ വിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.