വത്തിക്കാൻ സിറ്റി: ബ്രിസ്‌ബേൻ അതിരൂപത മുൻ വൈദികനായിരുന്ന മോൺസിഞ്ഞോർ ആന്റണി എക്പോയെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ജനറൽ അഫയേഴ്‌സ് അസസ്സറായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണവിഭാഗങ്ങളിലൊന്നിലാണ് 44 കാരനായ മോൺ. ആന്റണി എക്പോ ഇനി പ്രവർത്തിക്കുക.
റോമിലെ നിയമനങ്ങൾക്ക് മുമ്പ് ബ്രിസ്‌ബേൻ അതിരൂപതയിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർക്ക് കോൾറിഡ്ജിന്റെ മാസ്റ്റർ ഓഫ് സെറിമണീസ്, പാസ്റ്ററൽ അസിസ്റ്റന്റ് എന്നീ നിലകളിൽ മോൺ. എക്പോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിയമിക്കപ്പെടുന്നതിന് മുമ്പ് സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെഅണ്ടർസെക്രട്ടറി പദവിയും അദേഹം വഹിച്ചിരുന്നു.
തന്റെ പുതിയ ദൗത്യം സന്തോഷത്തോടും അർപ്പണബോധത്തോടും കൂടി നിർവഹിക്കാൻ കൃപയ്ക്കായി പ്രാർത്ഥിക്കുന്നതായി നിയമനത്തോട് പ്രതികരിച്ചുകൊണ്ട് മോൺ. എക്പോ പറഞ്ഞു. ഈ ഡിക്കാസ്റ്ററിയുടെ കാഴ്ചപ്പാടും സഭയുടെ ദൗത്യവും മുന്നോട്ട് കൊണ്ടുപോകാൻ മേലധികാരികളുമായും ജീവനക്കാരുമായും സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ യുനെസ്‌കോയിലെ ഹോളി സീയുടെ സ്ഥിരം നിരീക്ഷകനായി നിയമിതനായ ഫാ. റോബർട്ടോ കാമ്പിസിക്ക് പകരമായാണ് മോൺസിഞ്ഞോർ ആന്റണി എക്പോ ഈ സുപ്രധാന സ്ഥാനത്തേക്ക് എത്തുന്നത്.