മെൽബൺ: ഓസ്‌ട്രേലിയയിലെ ബാല്ലററ്റ് രൂപതയുടെ ഒൻപതാമത് ബിഷപ്പായി ഫാ. മാർക്ക് വില്യം ഫ്രീമാനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവിൽ ഹോബാർട്ട് അതിരൂപതയിലെ ബെല്ലറിവ്-ലിൻഡിസ്ഫാർൺ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 66-കാരനായ ഫാ. ഫ്രീമാൻ. ബുധനാഴ്ച രാത്രി വത്തിക്കാനിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
2012 മുതൽ രൂപതയെ നയിക്കുന്ന ബിഷപ്പ് പോൾ ബേർഡ് സി.എസ്.എസ്.ആറിന്റെ പിൻഗാമിയായാണ് അദേഹം ചുമതലയേൽക്കുന്നത്. ഫാ. ഫ്രീമാന്റെ നിയമനത്തെ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ആവേശപൂർവ്വം സ്വാഗതം ചെയ്തു. ആത്മീയവും ഭരണപരവുമായ മേഖലകളിൽ അദേഹത്തിനുള്ള അഗാധമായ അറിവ് ബാല്ലററ്റ് രൂപതയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ പറഞ്ഞു
1984 ൽ വൈദികനായി അഭിഷിക്തനായ അദേഹം ഹോബാർട്ട് അതിരൂപതയിൽ ചാൻസലർ ഉൾപ്പെടെയുള്ള സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മൂന്ന് ആർച്ച് ബിഷപ്പുമാരുടെ വിശ്വസ്തനായ ഉപദേശകനായിരുന്ന ഫാ. മാർക്ക് തസ്മാനിയയിലെ ഏറ്റവും മികച്ച വൈദികരിൽ ഒരാളാണെന്ന് ഹോബാർട്ട് ആർച്ച് ബിഷപ്പ് ആന്തണി അയർലൻഡ് വിശേഷിപ്പിച്ചു. ഫാ. ഫ്രീമാന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണ ചടങ്ങുകളും മാർച്ചിൽ ബാല്ലററ്റിൽ നടക്കും.
ആത്മീയ നേതൃത്വത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും സജീവമായ ഫാ. ഫ്രീമാന്റെ വരവ് ബാല്ലററ്റിലെ കത്തോലിക്കാ സമൂഹത്തിന് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.