പാക് ഭരണഘടനാ ഭേദഗതിക്ക് പിന്നില്‍ ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടി: തുറന്നടിച്ച് ഇന്ത്യന്‍ പ്രതിരോധ മേധാവി

പാക് ഭരണഘടനാ ഭേദഗതിക്ക് പിന്നില്‍ ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടി: തുറന്നടിച്ച് ഇന്ത്യന്‍ പ്രതിരോധ മേധാവി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന്റെ തോല്‍വിയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. പാകിസ്ഥാന്റെ പുതിയ ഭരണഘടന ഭേദഗതി ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ നേരിട്ട പരാജയങ്ങളുടെ പ്രതിഫലനമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്‍ അവരുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 ല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. മൂന്ന് സേനകളുടെയും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മാറ്റി പകരം പാകിസ്ഥാന്‍ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് (സിഡിഎഫ്) എന്ന പദവി രൂപീകരിച്ചു. പുതിയ തസ്തിക സൃഷ്ടിക്കാന്‍ കരസേനാ മേധാവിക്ക് മാത്രമേ കഴിയൂ. അത് പാകിസ്ഥാന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൗഹാന്‍ പറഞ്ഞു. കൂടാതെ ഒരു നാഷണല്‍ സ്ട്രാറ്റജി കമാന്‍ഡും ആര്‍മി റോക്കറ്റ് ഫോഴ്സ് കമാന്‍ഡും പാകിസ്ഥാന്‍ പുതുതായി രൂപീകരിച്ചു. അടിസ്ഥാനപരമായി ശക്തി കേന്ദ്രീകരിക്കുക എന്നതാണ് പുതിയ സംഘടനകള്‍ സൃഷ്ടിക്കുന്നതിലൂടെ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ സൈനിക സംവിധാനത്തിലെ ഗുരുതരമായ പ്രശ്നങ്ങളും കുറവുകളും ഓപ്പറേഷന്‍ സിന്ദൂര്‍ തുറന്നുകാട്ടിയെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ നടന്നക്കുന്ന ഭരണഘടന ഭേദഗതി. ഓപ്പറേഷന്‍ സിന്ദൂര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.