ഡല്‍ഹി പോലീസിന്റെ പെല്ലറ്റ് ആക്രമണം: പരാതിപ്പെട്ടിട്ടും കേസെടുത്തില്ല; പരിക്കേറ്റ വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയുടെ സ്റ്റേഷന്‍ ധര്‍ണ

ഡല്‍ഹി പോലീസിന്റെ പെല്ലറ്റ് ആക്രമണം: പരാതിപ്പെട്ടിട്ടും കേസെടുത്തില്ല; പരിക്കേറ്റ വിദ്യാര്‍ഥിയുമായി  രാഹുല്‍ ഗാന്ധിയുടെ  സ്റ്റേഷന്‍ ധര്‍ണ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ജൂലൈ 20 ന് നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍, പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പോലീസിനെതിരേ പരാതി കൊടുക്കാനായിരുന്നു നീക്കം. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നില്‍ രഅദേഹം ധര്‍ണ ആരംഭിച്ചു.

സഞ്ജീവ് എന്ന വിദ്യാര്‍ഥിയെ കൂട്ടിയാണ് രാഹുല്‍ എത്തിയത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ ഇയാള്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സഞ്ജീവിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത്.

നേരത്തെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചര്‍ച്ച നടത്തിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ തുടരുമെന്ന് രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ജന്തര്‍ മന്തറിലെ പോലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേസമയം ജന്തര്‍ മന്തറിലും പാര്‍ലമെന്റ് മാര്‍ച്ചിലും പ്രതിഷേധക്കാര്‍ക്ക് നേരെ നടപടിയുണ്ടായിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ വാദം.

അതിനിടെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമം അന്വേഷിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.