പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതി എംഎല്‍എ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതി, ഫോണ്‍ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് രാഹുല്‍ ബലാത്സംഗം ചെയ്തത്. തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനം. ഹോട്ടലിലെ മുറിയിലേക്ക് ചെന്നതിന് പിന്നാലെ ഒരു വാക്കു പോലും സംസാരിക്കാതെ കടന്നു പിടിച്ച് ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്. വിദേശത്ത് താമസിക്കുന്ന മുപ്പത്തൊന്നുകാരിയായ മലയാളി യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.