റിപ്പബ്ലിക ദിനാഘോഷത്തിന് സ്ഥാപിച്ച സ്പീക്കര്‍ ബോക്‌സുകള്‍ തലയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

 റിപ്പബ്ലിക ദിനാഘോഷത്തിന് സ്ഥാപിച്ച സ്പീക്കര്‍ ബോക്‌സുകള്‍ തലയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

മുംബൈ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റോഡരികില്‍ സ്ഥാപിച്ച സ്പീക്കര്‍ ബോക്‌സുകള്‍ തലയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. മുംബൈയിലെ വിഖ്രോളിയിലെ അംബേദ്കര്‍ നഗറില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്.

ജാന്‍വി രാജേഷ് സോങ്കര്‍ എന്ന കുട്ടിയാണ് മരിച്ചത്. സ്പീക്കറുകള്‍ സ്ഥാപിച്ചിരുന്ന തെരുവില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം തുണിക്കെട്ടുമായി ഒരാള്‍ റോഡിലൂടെ നടന്ന് പോവുകയും തലയിരുന്ന ഈ കെട്ട് സ്പീക്കറുകളുടെ വയറില്‍ തട്ടുകയുമായിരുന്നു.

ഇതോടെ റോഡിന്റെ ഇരുവശത്തുമായി നിന്നിരുന്ന രണ്ട് സ്പീക്കര്‍ ബോക്‌സുകള്‍ കുട്ടിയുടെ മേല്‍ പതിക്കുകയായിരുന്നെന്ന് വിഖ്രോളി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

സ്പീക്കറുകള്‍ പൊതു ഇടത്തില്‍ സുരക്ഷിതമായി സ്ഥാപിക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ചയുണ്ടായെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊതുപരിപാടികളില്‍ സമാനമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ടാഗോര്‍ നഗറിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കട നടത്തുകയാണ് പിതാവ്.

പരിപാടി സംഘടിപ്പിച്ച പ്രാദേശിക മണ്ഡല്‍ വിനോദ് കുമാര്‍, തുണിക്കെട്ട് കൊണ്ടുപോയ സയ്യദ് ഗുരാന്‍ എന്ന ആക്രിക്കച്ചവടക്കാരന്‍ എന്നിവര്‍ക്കെതിരെ അശ്രദ്ധ മൂലമുള്ള മരണം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.