പെർത്ത്: കടലിലെ ആർത്തലയ്ക്കുന്ന തിരമാലകൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ ധീരമായി രക്ഷിച്ച വെസ്റ്റേൺ ഓസ്‌ട്രേലിയൻ ബാലന്റെ കഥ ഇപ്പോൾ ലോകത്തിന് തന്നെ പ്രചോദനമാകുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ അത്ഭുതകരമായ ഒരു 'ദൈവിക കരം' ഉണ്ടെന്നാണ് പതിമൂന്നുകാരൻ സാക്ഷ്യപ്പെടുത്തുന്നത്.
എന്നാൽ ഈ രക്ഷാപ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത പല മുഖ്യധാരാ മാധ്യമങ്ങളും ഈ സംഭവത്തിലെ അത്ഭുതകരമായ ദൈവിക സാക്ഷ്യം വേണ്ടത്ര പ്രാധാന്യത്തോടെ നൽകിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. തന്റെ ഓരോ നീക്കത്തിലും ദൈവത്തിന്റെ വലിയൊരു കരുണയും സഹായവും തനിക്ക് ലഭിച്ചതായി ഈ ബാലൻ വ്യക്തമാക്കുന്നു.
തന്റെ കൈകരുത്തല്ല മറിച്ച് ദൈവത്തിന്റെ ഇടപെടലാണ് കുടുംബത്തെ രക്ഷിക്കാൻ തനിക്ക് തുണയായതെന്ന് ഓസ്റ്റിൻ സാക്ഷ്യപ്പെടുത്തുന്നു. നീന്തുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കുകയായിരുന്നു, ഞാൻ മാമോദീസ സ്വീകരിച്ചോളാം എന്ന് ദൈവത്തിന് വാക്ക് നൽകിയെന്നും ഓസ്റ്റിൻ 7 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നാല് കിലോമീറ്റർ ദൂരം നീന്തുക എന്നത് അസാധ്യമായിരുന്നു. ബ്രെസ്റ്റ് സ്ട്രോക്കും ഫ്രീസ്റ്റൈലും മാറി മാറി പയറ്റി. "ഒരു ഘട്ടത്തിൽ എനിക്ക് വെള്ളത്തിനടിയിൽ കാഴ്ച ലഭിക്കുന്നതുപോലെ തോന്നി, മുൻപ് ഒരിക്കലും എനിക്ക് അങ്ങനെ സാധിച്ചിട്ടില്ല. നീന്തുക, നീന്തുക എന്നത് മാത്രമായിരുന്നു മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്," ഓസ്റ്റിൻ ഓർക്കുന്നു.
ഓസ്റ്റിന്റെ ധീരതയും അധികൃതരുടെ ഇടപെടലും മൂലം കുടുംബം സുരക്ഷിതമായി കരക്കെത്തി. ദൈവത്തിന് നൽകിയ വാക്ക് പാലിച്ച് തൊട്ടടുത്ത ഞായറാഴ്ച തന്നെ ഓസ്റ്റിൻ പള്ളിയിലെത്തി. "വാക്കുകൾക്ക് അതീതമാണ് അവന്റെ പ്രവൃത്തി. അവനെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം കൊണ്ട് കണ്ണ് നിറയുന്നു."- ഓസ്റ്റിന്റെ അമ്മ പറഞ്ഞു.
തീരസംരക്ഷണ സേന ഈ രക്ഷാപ്രവർത്തനത്തെ 'അമാനുഷികം' എന്നാണ് വിശേഷിപ്പിച്ചത്. ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലുമാകാത്ത സാഹചര്യത്തിലാണ് ഈ ബാലൻ തന്റെ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിന് പിന്നിൽ ഒരു ദൈവിക കരം പ്രവർത്തിച്ചിട്ടുണ്ടെന്ന് അവന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും ബോധ്യപ്പെടുമെന്ന് അധികൃതരും ഒരേ സ്വരത്തിൽ പറയുന്നു.
ബാലന്റെ അസാമാന്യ ധീരതയും പക്വതയും വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്കിന്റെ ശ്രദ്ധയിൽപ്പെട്ടു. അദേഹം നേരിട്ട് അഭിനന്ദനക്കത്ത് അയക്കുകയും അവനെ ഒരു 'ഇൻസ്‌പിരേഷൻ' ആയി വിശേഷിപ്പിക്കുകയും ചെയ്തു.
ഇതിനു പുറമെ കൗമാരക്കാരന്റെ സ്വഭാവശുദ്ധിയും സമ്മർദ്ദഘട്ടങ്ങളിലെ തീരുമാനമെടുക്കാനുള്ള കഴിവും കണക്കിലെടുത്ത് ഭാവിയിൽ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പൊലീസ് അക്കാദമിയിൽ ചേരാൻ അവന് ഔദ്യോഗിക ക്ഷണവും ലഭിച്ചു. യഥാർത്ഥ ഹീറോകൾക്ക് എപ്പോഴും യൂണിഫോം ഉണ്ടാകണമെന്നില്ല എന്നതിന്റെ വലിയ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.