ചൈനീസ് റോബോട്ടിനെ തങ്ങളുടേത് എന്നവകാശപ്പെട്ട് എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ചു; യു.പി സര്‍വകലാശാലയെ പുറത്താക്കി

ചൈനീസ് റോബോട്ടിനെ തങ്ങളുടേത് എന്നവകാശപ്പെട്ട് എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ചു;  യു.പി സര്‍വകലാശാലയെ പുറത്താക്കി

ന്യൂഡല്‍ഹി: സ്വന്തമായി വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഡല്‍ഹിയിലെ എഐ ഉച്ചകോടിയില്‍ ചൈനീസ് ഡോഗ് റോബോട്ടിനെ പ്രദര്‍ശിപ്പിച്ച യു.പി സര്‍വകലാശാലയെ പുറത്താക്കി.

യുപിയിലെ ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയോടാണ് എക്സ്പോ ഏരിയ ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല അധികൃതര്‍ തങ്ങളുടേതെന്ന് പറഞ്ഞ് ചൈനീസ് ഡോഗ് റോബോട്ടിനെ എഐ ഇംപാക്ട് സമ്മിറ്റില്‍ അവതരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് കടുത്ത നടപടി വന്നത്.

ചൈനീസ് കമ്പനിയായ യുണിട്രീ പുറത്തിറക്കിയ ജിഒ 2 എന്ന റോബോട്ടിനെയാണ് ഇവിടെ അവതരിപ്പിച്ചത്. ഓണ്‍ലൈനില്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപവരെ വിലയ്ക്കാണ് ഈ റോബോട്ട് വില്‍ക്കപ്പെടുന്നത്. ഓറിയോണ്‍ എന്ന പേരിലാണ് ഈ റോബോട്ടിനെ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത്.

സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിര്‍മിച്ച റോബോട്ടാണിത് എന്ന പേരില്‍ ഒരു പ്രൊഫസര്‍ പറയുന്ന വീഡിയോയും ഇതിനൊപ്പം പ്രചരിച്ചു.

സംഭവം ഏറെ ചര്‍ച്ചയായതോടെ ഗല്‍ഗോട്ടിയാസ് സര്‍വകലാശാല ഇത് യുണിട്രീയില്‍ നിന്നും കുട്ടികള്‍ക്ക് പഠിക്കാനായി വാങ്ങിയതാണെന്നും തങ്ങളുടേതാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എക്സില്‍ കുറിപ്പിട്ടു. തങ്ങള്‍ക്കെതിരെ മനപൂര്‍വമായ ക്യാമ്പെയിന്‍ നടക്കുന്നു എന്ന ആരോപണവും സര്‍വകലാശാല ഇതിനൊപ്പം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.