ന്യൂഡല്‍ഹി: ഗെയിമിങ് ആപ്പുകള്‍ വഴി വിദേശ ഹാന്‍ഡ്ലര്‍മാരുമായി ബന്ധം സ്ഥാപിച്ച് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 12 പേരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശ്, ഡല്‍ഹി പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്.
ആന്ധ്ര സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള ഷരീഫ്, മിര്‍സ സുഹൈല്‍ ബേഗ്, മുഹമ്മദ് ഡാനിഷ് എന്നിവരുടെ നേതൃത്വത്തില്‍ 'അല്‍ മാലിക് ഇസ്ലാമിക് യൂത്ത്' എന്ന പേരില്‍ ഒരു ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ മറ്റുള്ളവര്‍.
അല്‍-ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്, ഐഎസ് എന്നി നിരോധിത ഭീകര സംഘടനകളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. രാജ്യത്തിന്റെ ദേശീയ പതാകയ്ക്ക് പകരം ഐഎസ് പതാക ഉപയോഗിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നു.
പരിശീലനത്തിനായി അടുത്ത ഒരു മാസത്തിനുള്ളില്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാനും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരിശീലനത്തിന് അയക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ വീഡിയോകള്‍ സ്ഥിരമായി കാണുകയും അവ അനുകരിക്കുകയും ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നു.
ഗസ്വ-ഇ-ഹിന്ദ് (ഇന്ത്യയ്ക്കെതിരായ യുദ്ധം) എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബൈക്ക് ടാക്‌സി ഡ്രൈവര്‍, ഹോട്ടല്‍ ജീവനക്കാരന്‍ തുടങ്ങിയ സാധാരണ ജോലികള്‍ ചെയ്തിരുന്ന ഇവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വിദേശത്തുള്ള ഹാന്‍ഡ്ലര്‍മാരുമായി ബന്ധം പുലര്‍ത്തിയിരുന്നത്.