കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം; ലക്ഷ്യം എണ്ണ ശുദ്ധീകരണ ശാല

കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം; ലക്ഷ്യം എണ്ണ ശുദ്ധീകരണ ശാല

കുവൈറ്റ് സിറ്റി: കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. കുവൈറ്റ് നാഷണല്‍ ഓയില്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ഇന്ന് ഡ്രോണ്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായി. അഗ്‌നിരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. കുവൈറ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളില്‍ ഒന്നാണ് ഇത്. ഇവിടെ പ്രതിദിനം 7,30,000 ബാരല്‍ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. രാജ്യത്തേക്ക് തൊടുത്തു വിടുന്ന മിസൈലുകളും ഡ്രോണുകളും തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു.

ഏഴ് ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി അറേബ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങള്‍ എല്ലാം പ്രതിരോധിച്ചെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.   ഇറാഖിനും ജോര്‍ദാനും ഇടയിലുള്ള ട്രെബില്‍ അതിര്‍ത്തി ക്രോസിങില്‍ ഇന്ന് രാവിലെ ഒരു ഡ്രോണ്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.