ദുബായ്: അടുത്ത അധ്യയന വർഷത്തില്‍ യുഎഇയില്‍ ഇ ലേണിംഗും ക്യാംപസ് പഠനവും സംയോജിപ്പിച്ചുളള ഹൈബ്രിഡ് പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രാലയം. ക്യാംപസ് പഠനം ആഗ്രഹിച്ച് സ്കൂളിലേക്ക് എത്താന്‍ തയ്യാറാകുന്ന വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനായി ഒരു സഹായ പദ്ധതി ആരംഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
മാർഗനിർദ്ദേശങ്ങളും കൗണ്‍സിലിംഗ് സേവനങ്ങളും ഉള്‍ക്കൊളളുന്ന പദ്ധതി അവസാനഘട്ടത്തിലാണെന്നും ഉടന്‍ പ്രാബല്യത്തിലാകുമെന്നും വിദ്യാഭ്യാസമന്ത്രി ഹുസൈന്‍ അല്‍ ഹമ്മദി പറഞ്ഞു. ഒരു പ്രാദേശിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഴ്ചയില്‍ രണ്ട് ദിവസം സ്കൂളിലെത്തിയും മൂന്ന് ദിവസം ഓണ്‍ലൈനിലും പഠനം എന്നുളളതാണ് ഹൈബ്രിഡ് പഠനരീതികൊണ്ടുദ്ദേശിക്കുന്നത്. ഭാവിയില്‍ പഠനരീതി ഹൈബ്രിഡാക്കി മാറ്റുന്നതിനും ആലോചിക്കുന്നുണ്ട്. ചില വിഷയങ്ങള്‍ക്ക് ഫേസ് ടു ഫേസ് ലേണിംഗും ബാക്കിയുളളവയ്ക്ക് ഇ ലേണിംഗുമായിരിക്കും. കഴിഞ്ഞ അധ്യയന വർഷത്തില്‍ ഇ ലേണിംഗ് നടപ്പിലാക്കിയ സ്കൂളുകളേയും അവയോട് സഹകരിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.