ദുബായ്: ഉല്‍പാദനമേഖലയുടെ വികസനത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓപ്പറേഷന്‍ 300 ബില്ല്യണ്‍, ദേശീയ സമ്പദ് വ്യവസ്ഥയിലെ സംഭാവന 300 ബില്ല്യണ്‍ ദിർഹമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 133 ബില്യണാണ്.
പുതിയ വ്യാവസായിക നയത്തിലൂടെ പുതിയ വികസനതലമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുഎഇയുടെ വ്യവസായ സാങ്കേതിക മന്ത്രാലയമാണ് ഓപ്പറേഷന്‍ 300 ബില്ല്യണ്‍ യഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നല്കുക. രാജ്യത്തെ വ്യവസായിക ഉത്പാദന മേഖലയുടെ വികസനമെന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും ആഗോള നിലവാരവും വരും തലമുറയുടെ ഭാവിയും ശോഭനമാക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഇനിയുളള വർഷങ്ങളില്‍ 13500 കമ്പനികള്‍ സ്ഥാപിക്കുകയെന്നുളളതും ലക്ഷ്യമാണ്. വ്യാവസായിക മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് 21 ബില്യൺ ദിർഹത്തിൽ നിന്ന് 57 ബില്യൺ ദിർഹമായി ഉയർത്തും. രാജ്യത്തിന്റെ പുതിയ ഉത്പാദന വ്യവസായിക ഐഡന്റിറ്റിയും പുറത്തിറക്കി.
യുഎഇയുടെ പുതിയ വ്യവസായിക നീക്കം പൊതു സ്വകാര്യമേഖലകളെ കൂടുതല്‍ അടുപ്പിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. യുഎഇയുടെ സുസ്ഥിരമായ വികസനത്തിലേക്കുളള ഉറച്ച കാല്‍വയ്പിനോടൊപ്പം അറിവും വൈദഗ്ധ്യവും വളർത്തിയെടുക്കാനുളള ദൃഢനിശ്ചയമാണിതെന്നും അദ്ദേഹം ട്വീറ്റിലൂടെ പ്രതികരിച്ചു.